Monday, July 5, 2010

ആശുപത്രി

ആതുരശരീരത്തിന്റെ ജീവിതോഷ്ണം
അളന്നെടുക്കാന്‍ ആരോ
നടന്നെടുക്കുന്നു.

മറ്റൊരാള്‍, ശിശിരക്കാലത്തിന്റെ ശരീരത്തേക്ക്‌
വേദനകളുടെ വസന്തം
കുത്തിയാഴ്ത്തുന്നു.

കോപം കരുണ,
കാമം കരച്ചില്‍,
ദയ ദാരുണം,
ക്രമം തെറ്റിയ അനുഭവങ്ങളുടെ
മാന്‍ കൂട്ടങ്ങള്‍
ഒാ‍ര്‍മ്മകളുടെ കൂരമ്പുകളിലേക്ക്‌
ദാഹം തീര്‍ക്കാനിറങ്ങുന്നു.

അടുത്ത മുറിയിലേക്ക്‌
കടന്നു പോയ ചടുലമായ
പദവിന്യാസങ്ങള്‍ വിരസതയോടെ
വേച്ചു നീങ്ങാന്‍ തുടങ്ങിയിരിക്കുന്നു.

വരാന്തകളില്‍, ശരീരങ്ങള്‍
ജീവിതങ്ങളിലേക്കും മോര്‍ച്ചറിയിലേക്കും
നിരന്തരം ഡിസ്ചാര്‍ജജ്‌
ചെയ്യപെട്ടുകൊണ്ടിരിക്കുന്നു.

അവശേഷിക്കുന്ന അല്‍പകാലം
ഡ്രിപ്‌ സ്റ്റാന്‍ഡില്‍
നിന്നും അടര്‍ന്നു വീഴാന്‍
തുടങ്ങുന്നു.

ബൈസ്റ്റാന്‍ഡര്‍ ഇല്ലാത്തൊരു
രോഗി അവസാനത്തെ
ദാഹവും കുടിച്ചിറക്കി
യാത്രയാവുന്നു.